വാഷിങ്ടണ്‍: വിദ്യാർത്ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് അമേരിക്കയിലെ വിവിധയിടങ്ങളിലായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ ആറ് അദ്ധ്യാപികമാര്‍ അറസ്റ്റിലായി. ഒക്‌ലഹോമ, ആര്‍ക്കന്‍സോ, ഡാന്‍വില്ലെ, പെന്‍സില്‍വേനിയ തുടങ്ങിയ സ്ഥലങ്ങളിലാണ് അറസ്റ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
16 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് ഡാന്‍വില്ലെയിലെ അദ്ധ്യാപികയായ എല്ലെന്‍ ഷെല്ലി(38)നെ പോലീസ് പിടികൂടിയത്. രണ്ട് ആണ്‍കുട്ടികളുമായും ഇവര്‍ മൂന്നുതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.
കൗമാരക്കാരനായ വിദ്യാർത്ഥി യുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് ആര്‍ക്കന്‍സോയിലെ സ്‌കൂള്‍ അദ്ധ്യാപികയായ ഹീതര്‍ ഹാരി(32) പിടിയിലായത്. ഇവര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തു.
എമിലി ഹാന്‍കോക്ക് (26) എന്ന അദ്ധ്യാപികയാണ് ഒക്‌ലഹോമയില്‍ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായത്.ലിങ്കണ്‍ കൗണ്ടിയിലെ സ്‌കൂളില്‍ താത്കാലിക അധ്യാപികയായെത്തിയ ഇവർ , 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഡെമോയിനിലെ സ്‌കൂളില്‍ അദ്ധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് ആണ് ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായത്. കൗമാരക്കാരനായ വിദ്യാർത്ഥിയുമായി അഞ്ചുതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.
ഫെയര്‍ഫാക്‌സ് കൗണ്ടി ജെയിംസ് മാഡിസണ്‍ സ്‌കൂളിലെ അദ്ധ്യാപികയായ ആലിയ ഖെരാദ്മാന്‍ഡും(33) ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. 2016 മുതല്‍ അദ്ധ്യാപികയായി ജോലിചെയ്യുന്ന ഇവർ മാസങ്ങളോളം വിദ്യാർത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
പെന്‍സല്‍വേനിയയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമക്കേസില്‍ സ്‌കൂളിലെ കായികാദ്ധ്യാപികയ്ക്കാണ് പിടി വീണത്. സ്‌കൂളിലെ ജാവലിന്‍ കോച്ചായ ഹന്നാ മാര്‍ത്ത്(26) താന്‍ പരിശീലിപ്പിച്ചിരുന്ന 17-കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.