ജയ്പുർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ സഹപാഠികളായ ആൺകുട്ടികൾ മൂത്രം കലർത്തിയതിനെ നടപടിയെടുക്കാത്തതിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വൻ പ്രതിഷേധം. കിരാതമായ ഈ സംഭവത്തിൽ പ്രതിഷേധം നടത്തിയ പെൺകുട്ടിയുടെ ഗ്രാമവാസികളെ പോലീസ് തല്ലിയൊടിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ലുഹാരിയ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയപ്പോൾ ബാഗും വെള്ളക്കുപ്പിയും ക്ലാസ് മുറിയിൽ വച്ചിരുന്നു. ഭക്ഷണം കഴിച്ച് തിരികെ വന്ന് വെള്ളം കുടിച്ചപ്പോൾ അതിന് ഒരു ദുർഗന്ധം അനുഭവപ്പെടുകയും ചില കുട്ടികൾ അതിലെ വെള്ളത്തിൽ മൂത്രം ചേർത്തതായി മനസ്സിലാകുകയും ചെയ്തു. ‘ലവ് യു’ എന്നെഴുതിയ ഒരു കത്തും ബാഗിൽനിന്നു കണ്ടെടുത്തു. പിന്നാലെ ൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകി. എന്നാൽ സ്‌കൂൾ പ്രിൻസിപ്പൽ ഇതിൽ നടപടിയൊന്നും കൈക്കൊണ്ടില്ല. തുടർന്ന് ഇന്നു സ്കൂൾ തുറന്നപ്പോൾ നാട്ടുകാർ ഈ വിഷയം ലുഹിയാര പൊലീസ് സ്റ്റേഷന്റെയും സ്കൂൾ പ്രിൻസിപ്പലിന്റെയും ഇൻ ചാർജുള്ള തഹസിൽദാരുടെ മുന്നിൽ അവതരിപ്പിച്ചു. എന്നാൽ എന്നിട്ടും നടപടിയൊന്നും ഇല്ലാതെ വന്നപ്പോഴാണ് പെൺകുട്ടിയുടെ പ്രദേശത്തെ നാട്ടുകാർ ഇതിനു പിന്നിലുള്ള ആൺകുട്ടിയുടെ വീട്ടിലേക്കു വലിയ കമ്പുകളും മറ്റുമായി പ്രതിഷേധിച്ചെത്തിയത്. ഇതറിഞ്ഞെത്തിയ പോലീസുകാരെയും ആൾക്കൂട്ടം ആക്രമിച്ചു. തുടർന്ന് പോലീസ് ലാത്തി പ്രയോഗിച്ച് ഇവരെ തല്ലിയൊടിക്കുകയായിരുന്നു. പെൺകുട്ടി ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടിലിന്നും അതേസമയം വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ ആൺകുട്ടികളുടെ പ്രദേശവാസികൾ പരാതി നൽകിയാൽ അതിനെതിരെ നടപടിയെടുക്കുമെന്നുമാണ് പോലീസിന്റെ വിചിത്ര വാദം.