ചണ്ഡീഗഢ്: ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കുനേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാം – ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തിലാണ് ണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. അക്രമകാരികൾ നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങൾ നിലവിൽ നിര്‍ത്തിവച്ചു.
പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാന്‍ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചു. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് റാലിക്കെത്തിയ സ്ത്രീകളും പുരുഷന്മാരുമടക്കം 2500-ഓളം പേര്‍ ഗുരുഗ്രാമിലെ ഒരു ക്ഷേത്രത്തില്‍ അഭയംതേടിയതായി ഒരു ദേശീയ മാദ്ധ്യമംറിപ്പോര്‍ട്ടുചെയ്തു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ അയക്കുമെന്നും സുരക്ഷാസേനയെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം പ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു.