Saturday, September 19, 2026

ദില്ലി സർവകലാശാലയിൽ പുത്തൻ താരോദയം ! വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയുടെ ചെയർമാൻ സ്ഥാനാർത്ഥി ആര്യൻ മൻ ബഹുദൂരം മുന്നിൽ

ദില്ലി സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിയുടെ ചെയർമാൻ സ്ഥാനാർത്ഥി ആര്യൻ മൻ മുന്നേറുന്നു. ബഹദൂർഗഡിൽ നിന്നുള്ള വിദ്യാർത്ഥിയായ ആര്യൻ മൻ ലൈബ്രറി സയൻസിൽ എം.എ. വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിലൂടെ ഇദ്ദേഹത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

ഖാപ് രാഷ്ട്രീയത്തിൽ ആദരിക്കപ്പെടുന്ന കുടുംബമാണ് മൻ കുടുംബം. ആര്യൻ മന്നിന്റെ മുത്തച്ഛൻ അന്തരിച്ച ചന്ദ് മൻ ലോവ സത്ര ഖാപിന്റെ തലവനായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ അമ്മാവൻ അശോക് മൻ ആണ് ഈ പദവി വഹിക്കുന്നത്. ഈ ചരിത്ര പശ്ചാത്തലം കാരണം ദലാൽ, ചില്ലർ ചികാര, ദാദ്രിയിലെ സാംഗ്‌വാൻ, പാലം ഖാപ് തുടങ്ങിയ ശക്തമായ ഖാപ് കൂട്ടായ്മകൾ ആര്യൻ മന്നിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസാർ, സമീപ ജില്ലകളിലെ നേതാക്കളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളും ആര്യൻ മന്നിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബഹദൂർഗഡിലെ സ്വതന്ത്ര എംഎൽഎ രാജേഷ് ജൂൺ യോഗങ്ങൾ നടത്തി തന്റെ അനുയായികളോട് ആര്യൻ മന്നിനായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളിൽ നിന്ന് പിന്തുണ തേടാൻ ആവശ്യപ്പെട്ടു. മുൻ ചെയർമാൻ രവി ഖത്രി, കോൺഗ്രസുമായി ബന്ധമുള്ള നേതാക്കളായ നരേഷ് ജൂൺ, അരുൺ ഖത്രി എന്നിവരും സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് പോസ്റ്റുകൾ ഇട്ടു. ബഹദൂർഗഡിലെ മഹാവീർ മന്ദിർ സൊസൈറ്റി പോലുള്ള പൊതുസമൂഹങ്ങളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പ്രകടനപത്രികയാണ് ആര്യൻ മന്നിന്റേത്. മെട്രോ യാത്രാ പാസ് ഇളവുകൾ, കൂടുതൽ സ്കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, ആരോഗ്യ ഇൻഷുറൻസ്, വെൽനസ് സൊസൈറ്റികൾ, മികച്ച പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. കൂടാതെ, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കോളേജുകളിൽ കൗൺസിലർമാരെ നിയമിക്കുമെന്നും മാനസിക സമ്മർദ്ദമുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഇടങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതാ വിദ്യാർത്ഥികളുടെ ക്ഷേമത്തിനുള്ള നിർദ്ദേശങ്ങളും അദ്ദേഹത്തിന്റെ പ്രകടനപത്രികയിലുണ്ട്. സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനുകൾ, സൗജന്യ വൈഫൈ, സുരക്ഷാ ആപ്പുകൾ, സ്വയംപ്രതിരോധ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹോസ്റ്റലുകൾ മെച്ചപ്പെടുത്തുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, കായികരംഗത്തിന് പ്രോത്സാഹനം നൽകുക, ഒഫീഷ്യൽ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ, സൗജന്യ എഐ പരിശീലനം, എൻഇടി പരീക്ഷയ്ക്കുള്ള പ്രാദേശിക ഭാഷാ പഠനക്കുറിപ്പുകൾ, ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ എന്നിവയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുണ്ട്.

ഖാപ് പഞ്ചായത്തുകളിലും രാഷ്ട്രീയ വൃത്തങ്ങളിലും മാത്രമല്ല, കാമ്പസുകളിലും ആര്യൻ മന്നിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സർവകലാശാലാ ഹോസ്റ്റലുകൾ മുതൽ ക്ലാസ് മുറികളിൽ വരെ വിദ്യാർത്ഥികൾ പരസ്യമായി അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ട്. ദില്ലി സർവകലാശാലാ പൂർവ്വവിദ്യാർത്ഥിയായ സാഹിൽ ഗാർഗ് പറയുന്നത്, വിദ്യാർത്ഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ആദ്യ സ്ഥാനാർത്ഥിയാണ് ആര്യൻ മൻ എന്നാണ്. വോട്ടെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ, എബിവിപിയുടെ ആര്യൻ മൻ വലിയ വിജയം നേടുമെന്നാണ് സൂചന.

Related Articles

Latest Articles