ജയ്പുർ: ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽനിന്നും സ്ത്രീ പാകിസ്ഥാനിലെത്തിയ സംഭവത്തിൽ യുവതിയുമായി പ്രണയത്തിലല്ലെന്ന് പ്രതികരിച്ച് പാകിസ്ഥാൻകാരനായ സുഹൃത്ത് നസ്റുല്ല. അഞ്ജുവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തന്നെ മടങ്ങുമെന്നും നസ്‌റുല്ല പറഞ്ഞു.
‘‘അഞ്ജു എന്നെ സന്ദർശിക്കാനായാണ് പാകിസ്ഥാനിലെത്തിയത്. പക്ഷേ, ഞങ്ങൾക്കു വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല. വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തിരിച്ചുപോകും. എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്’’ – നസ്‌റുല്ല വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
5 വയസ്സുള്ള പെൺകുട്ടിയുടെയും ആറ് വയസ്സുള്ള ആൺകുട്ടിയുടെയും അമ്മയായ രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അഞ്ജു എന്ന മുപ്പത്തിനാലുകാരിയാണ് പാകിസ്ഥാൻ സ്വദേശിയായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാകിസ്ഥാനിലെത്തിയ അഞ്ജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ പരിശോധിച്ചതോടെ ഇവർ നിയമപരമായി വാഗാ അട്ടാരി അതിർത്തി വഴിയാണ് പാകിസ്ഥാനിലെത്തിയതെന്ന് കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി.
സുഹൃത്തിനെ കാണാനായി ജയ്പുരിൽ പോവുകയാണെന്നു പറഞ്ഞാണു അഞ്ജു വീട് വിട്ടതെന്നു ഭർത്താവ് അരവിന്ദ് പോലീസിനോട് വെളിപ്പെടുത്തി. ‘‘വ്യാഴാഴ്ചയാണു അഞ്ജു വീട് വിട്ടത്. കുറച്ചുദിവസങ്ങൾക്കു മുൻപ് അഞ്ജുവുമായി വാട്ട്സാപ്പിൽ സംസാരിച്ചിരുന്നു. ലാഹോറിലാണു അവൾ ഉള്ളതെന്നു മനസിലായി. 2022 ലാണു അഞ്ജു പാസ്പോർട്ട് എടുക്കുന്നത്. വിദേശത്തു ജോലി ആവശ്യത്തിനായിരുന്നു ഇത്. അഞ്ജുവിനോട് തിരികെ വരാൻ ആവശ്യപ്പെടും. തിരികെ വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അഞ്ജുവിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു’’– അരവിന്ദ് പറഞ്ഞു.