Monday, June 17, 2024
spot_img

പാലായിൽ ചെക്ക്ഡാം തുറന്നു വിടാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു ! സംഭവത്തിന് പിന്നിൽ കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെന്നാരോപണം

പാലായില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കൻ മുങ്ങിമരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മുങ്ങിമരിച്ചത്.

പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഒരു മണിയോടെയാണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങി, പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ രാജുവിന്റെ കൈകൾ ഈ പലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

ചെക്ക്ഡാമിന്റെ മറുകരയില്‍ മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്. മഴ ശക്തി പ്രാപിക്കും മുന്‍പേ, വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം .

മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനൊപ്പം പലകകള്‍ മാറ്റിയത്. ചെക്ക്ഡാമിന് നാല് ഷട്ടറുകളാണുള്ളത്. മൂന്നു ഷട്ടറുകള്‍ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഒരാള്‍ താഴ്ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകള്‍ മാറ്റാനുള്ള ശ്രമം നടത്തിയത്. ഫയര്‍ഫോഴ്‌സ് സംഘം എത്തും മുന്‍പേ നാട്ടുകാര്‍ രാജുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. മൃതദേഹം പാലാ ജനറല്‍ ആശുപ്രതിയിലേയ്ക്ക് മാറ്റി.

മധ്യവയസ്‌കൻ മരിക്കുവാനുള്ള കാരണം കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

“ചെക്ക് ഡാമിന് മുകളിലൂടെ മറുകരയിൽ താമസിക്കുന്ന ആളുകൾക്ക് നടന്നു പോകാൻ നടപ്പാത കൂടി നിർമ്മിച്ചിരുന്നതാണ്. മഴപെയ്തു വെള്ളം വന്നപ്പോൾ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും, പഞ്ചായത്ത് അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാർ ചേർന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത് എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് ഈ അപകട മരണത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും, മരണപ്പെട്ട രാജുവിന്റെ കുടുംബത്തിന് മതിയായ സാമ്പത്തിക ധനസഹായം നൽകുവാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം” – സജി ആവശ്യപ്പെട്ടു.

Related Articles

Latest Articles