തിരുവനന്തപുരം : കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുന്നറിയിപ്പ് നൽകി. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാവരും സമാധാനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
അതേസമയം, കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധനയും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സ്ഫോടനം നടന്ന മേഖലയിൽ വ്യോമസേന നിരീക്ഷണ പറക്കൽ നടത്തി.
ഇന്ന് രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കുകയായിരുന്ന യഹോവ സാക്ഷ്യ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അൻപത്തി രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.