കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു.
നവവധുവിനെ ഭര്‍തൃവീട്ടില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ കേസിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഇന്നു തന്നെ ഹാജരായി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് അമ്മയാണെന്ന് യുവതി ആരോപിച്ചിരുന്നു.
പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനു പിന്നാലെ രാഹുൽ പി ഗോപാലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഐബിയ്ക്കും പൊലീസ് കൈമാറി. രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ജർമനിയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറായ രാഹുലിന്റെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്

