തിരുവനന്തപുരം : ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് സൗകര്യമൊരുക്കി കൊടുത്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം.
2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ക്രൂര സംഭവം അരങ്ങേറിയത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച കുട്ടികളുടെ ‘അമ്മ ശിശുപാലനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മകളും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. ശിശുപാലൻ ഇതിനിടെയാണ് കുട്ടിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. കുട്ടി അമ്മയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്ന താക്കീതാണ് അവർ കുട്ടിക്ക് നൽകിയത്. തുടർന്നും കുട്ടിയെ ശിശുപാലന്റെ വീട്ടിൽ കൊണ്ട് പോവുകയും പീഡനം ആവർത്തിക്കുകയും ചെയ്തു.
കുട്ടിയുടെ പതിനൊന്നുകാരിയായ ചേച്ചി ഇടയ്ക്ക് വീട്ടിൽ വന്നപ്പോഴാണ് ശിശുപാലൻ പതിനൊന്നുകാരിയെയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. മൂത്ത കുട്ടിയുടെ അച്ഛൻ മനോരോഗിയാണ്. ഇരയായ രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. ഒടുവിൽ പതിനൊന്നുകാരി അനിയത്തിയുമായി രക്ഷപെട്ട് അച്ഛന്റെ മാതാവിന്റെ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു.
ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മൂമ്മ പറഞ്ഞെങ്കിലും കുട്ടികളുടെ അമ്മ അതനുസരിച്ചില്ല. പിന്നീട് പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരളോടൊത്തു താമസമായി. അയാളും ഇവരുടെ ഒത്താശയോടെ കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് അമ്മൂമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗൺസിലിങ്ങിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതുകൊണ്ട് അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.