പദ്ധതികൾ കൊട്ടിയാഘോഷിച്ച് തുടങ്ങുകയും പിന്നീട് ആരാരും ശ്രദ്ധിക്കാതെ ആർക്കും പ്രയോജനമില്ലാത്ത അവസാനിക്കുന്നതും ഇന്നത്തെ കേരളത്തിൽ പുതിയ കാഴ്ചയല്ല. അതൊക്കെ സർക്കാർ കാര്യമല്ലേ, സർക്കാർ പണമല്ലേ എന്ന് പറഞ്ഞ് ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരങ്ങൾക്ക് മൗനമായങ്കിലും കുട പിടിച്ചിരുന്ന ഒരു തലമുറ എന്നേ കടന്നുപോയി. ഇന്നത്തെ മലയാളിക്ക് തന്റെ നികുതി പണമാണ് ഇങ്ങനെ പാഴാകുന്നത് എന്ന ചിന്തയുണ്ട്. അടുപ്പിച്ച് അടുപ്പിച്ച് നടത്തുന്ന നികുതി കാരണം ഇങ്ങനെ കാട്ടിക്കൂട്ടുന്ന പദ്ധതികൾക്കായി പണം പാഴാകുന്നത് സ്വന്തം പോക്കറ്റിൽ നിന്നാണ് എന്ന ബോധമൊക്കെ മലയാളിയിൽ കൊണ്ട് വന്നിട്ടുണ്ട്. അതാണ് ഈ 7 വർഷക്കാലം നീണ്ട നവോത്ഥാന ഭരണത്തിൽ അകെ സംഭവിച്ച നല്ല മാറ്റമായി പ്രത്യക്ഷത്തിൽ കാണാനാവുന്നത്. പരോക്ഷമായി ഒരു നേട്ടവും കാണാൻ ഇല്ല എന്നത് മറ്റൊരു സത്യം.
ഇനി കാര്യത്തിലേക്ക് കടക്കാം ഈ ചിത്രത്തിൽ കാണുന്നതാണ് ലളിതകലാ അക്കാദമി എന്ന വെള്ളാനയുടെ അനേക ലക്ഷങ്ങൾ മുടക്കിയ സഞ്ചരിക്കുന്ന ചിത്രശാല. ഇത് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സഞ്ചരിക്കാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇനി അത് സഞ്ചരിക്കുമെന്ന് തോന്നുന്നില്ല. ഇനി ഇത് ‘സഞ്ചരിക്കാത്ത സഞ്ചരിക്കുന്ന ചിത്രശാലയെന്ന’ പേരിൽ ന്യായീകരണ തൊഴിലാളികൾ രംഗത്ത് വരുമോ എന്ന് കണ്ടറിയണം. ഇത് കൊണ്ട് നേടേണ്ടവരെല്ലാം നേടിക്കഴിഞ്ഞതിനാൽ ഇതിനി ഇവിടെക്കിടന്ന് തുരുമ്പിച്ച് നശിക്കാനാണ് സാധ്യത. ഏതെങ്കിലും കലാകാരന്റെ ചിത്രങ്ങൾ ഇതിൽ സഞ്ചരിച്ചോ എന്നറിയില്ല. ഇതിന്റെ ചക്രങ്ങൾക്ക് കാറ്റടിച്ച കാശുമായിരുന്നെങ്കിൽ പാവം അവശ കലാകാരന്മാർക്ക് ഒരു നേരത്തെ ആഹാരമെങ്കിലും വാങ്ങി നൽകാമായിരുന്നു. എന്തായാലും ഇത് നാരായണക്കല്ലടിഞ്ഞാൽ ഇതിലും കൂടുതൽ മുടക്കി അടുത്തത് ഇറക്കണം. എന്നാലല്ലേ കിട്ടേണ്ടവർക്ക് കിട്ടൂ . ജനങ്ങളുടെ നികുതിപ്പണം. ആർക്കു ചേതം? നമുക്ക് തന്നെ