മുംബൈ:മഹാരാഷ്ട്രയിലെ നിയമസഭയിലെ പ്രശ്നനങ്ങൾക്ക് നാളെ അന്ത്യം കുറിക്കും. ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന ഭരണ പ്രതിസന്ധിയില്‍ വ്യാഴാഴ്ച നിര്‍ണ്ണായകമാകും. വിശ്വാസ വോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ നടത്തണമെന്ന് നിർദ്ദേശം നൽകി ഗവർണർ ഭഗത് സിംഗ് കോശിയാരി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും 8 സ്വതന്ത്ര എം എൽ എമാരുടെയും ആവശ്യപ്രകാരമാണ് ഗവർണറുടെ നിർദ്ദേശം. മഹാ വികാസ് അഖാഡി സർക്കാർ ന്യൂനപക്ഷമായതായി കാട്ടി ഇവർ കത്ത് നൽകിയതോടെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദ്ദേശം നൽകിയത്.
വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച മുംബൈയില്‍ തിരികെ എത്തും. വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡേ വ്യക്തമാക്കി. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായയിരുന്നു ഷിന്‍ഡേ.
അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് അടങ്ങുന്ന ബിജെപി നേതൃത്വം ചൊവ്വാഴ്ച രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ദില്ലിയിലെ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ഫഡ്‌നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
ഇത് കൂടാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവശ്യപ്പെട്ട് എട്ട് സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറെ ഇന്ന് മന്ത്രിസഭായോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനായി എംഎല്‍എമാരോടെല്ലാം മുംബൈയിലേക്കെത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്.