പത്തനംതിട്ട:താമസസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച്
നേപ്പാൾ സ്വദേശികൾ പിടിയിൽ.നേപ്പാൾ ബാർഡിയ ജില്ലയിലെ ബാരാരഭിയ മുനിസിപ്പാലിറ്റിയിൽ താമസം ബിപിൻ കുമാർ (20), നേപ്പാൾ കൈലാലി അതാരിയാ മുനിസിപ്പാലിറ്റി സുമൻ ചൗദരി (22), നേപ്പാൾ അതാരിയാ മുനിസിപ്പാലിറ്റി സുരേഷ് ചൗദരി (27), നേപ്പാൾ ജപ ജില്ലയിൽ മീചിനഗർ മുനിസിപ്പാലിറ്റി ഓം കുമാർ (21), നേപ്പാൾ അതാരിയാ മുനിസിപ്പാലിറ്റി ദീപക് മല്ലി (31) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പത്തനംതിട്ട പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ടൗണിലെ കോഴിക്കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.ഈ പ്രദേശത്ത് ഡാൻസാഫ് സംഘം ദിവസങ്ങളായി നിരന്തരം നിരീക്ഷണം തുടർന്നുവരികയായിരുന്നു. കഞ്ചാവ് നേപ്പാളിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ചില്ലറ കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണെന്നും ഇവർ വെളിപ്പെടുത്തി. 140 ചെറു പൊതികളിൽ സൂക്ഷിച്ച നിലയിലും, ഉണങ്ങിയ ഇലകളായുമാണ് കഞ്ചാവ് കവറുകളിൽ കണ്ടെത്തിയത്.