ഹൈദരാബാദ്: പൊതുപരിപാടിയ്‌ക്കിടെ ശബരിമല അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് നിരീശ്വരവാദി നേതാവ് ബാരി നരേഷിനെതിരെ വൻ പ്രതിഷേധമുയരുന്നു. സംഭവത്തിൽ രോഷാകുലരായ അയ്യപ്പഭക്തർ സംസ്ഥാനത്തിലുടനീളം തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭാരത് നാസ്തിക സമാജം അദ്ധ്യക്ഷനാണ് ബാരി നരേഷ്.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച നരേഷ് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നരേഷിനെതിരെ പ്രതിഷേധ പ്രകടനങ്ങളും അയ്യപ്പ ഭക്തർ നടത്തുന്നുണ്ട്. പരിഗി പോലീസ് സ്‌റ്റേഷന് മുൻപിലും പ്രതിഷേധക്കാർ സംഘടിച്ചു. നരേഷിനെതിരെ തക്കതായ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അയ്യപ്പ ഭക്തർ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് കൊടങ്ങൽ നിയോജക മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു നരേഷിന്റെ അധിക്ഷേപം.കഴിഞ്ഞ ദിവസമാണ് ഇതിന്റെ വീഡിയോ പുറത്തുവന്നത്.