കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കിടെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി കുത്തിപ്പരിക്കേൽപ്പിച്ച ഹൗസ് സർജ്ജൻ ഡോ. വന്ദനാ ദാസിന് ദാരുണാന്ത്യം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ ഡോ വന്ദന തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 08:30 ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. ഇയാൾ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. മറ്റൊരു കേസിൽ പോലീസ് പിടിയിലായ ശേഷം നടത്തിയ വൈദ്യപരിശോധനക്കിടെയായിരുന്നു സംഭവം. ഇന്ന് വെളുപ്പിനെ 03:00 മണിക്കാണ് ഡോക്ടർക്ക് കുത്തേറ്റത്.
പോലീസിന്റെ കണ്മുന്നിലാണ് ഡോക്ടർക്കെതിരെ ആക്രമണമുണ്ടായത്. പോലീസിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എം എൽ എ ഗണേഷ്‌കുമാർ അടക്കം പോലീസിന്റെ അനാസ്ഥയെ വിമർശിച്ച് രംഗത്ത് വന്നിട്ടൂണ്ട്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി വിലങ്ങു വയ്ക്കാതെയാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി നോക്കുകയായിരുന്നു ഡോ. വന്ദന. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കത്രികയാണ് ഇയാൾ ആയുധമാക്കിയത്. ആരോഗ്യ പ്രവർത്തകർക്ക് നേരെ സംസ്ഥാനത്ത് നടക്കുന്ന നിരന്തര ആക്രമണങ്ങളുടെ അവസാനത്തെ ഇരയാണ് വന്ദനയെന്നും. ഇന്ന് കൊല്ലം ജില്ലയിലെ ഡോക്ടർമാർ പണിമുടക്കുകയാണെന്നും. നാളെ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്നും ഐ എം എ അറിയിച്ചു. കോട്ടയം സ്വദേശിനിയാണ് ഡോ.വന്ദന.