ദില്ലി: മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു തൊട്ടുപിന്നാലെ വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. 200 വന്ദേഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ വരുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടാതെ, ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഒരുങ്ങുകയാണെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ട് സ്റ്റാൻഡേർഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള ചുമതല ഇന്ത്യൻ റെയിൽവേ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിക്കാണ് (ഐസിഎഫ്) നൽകിയിരിക്കുന്നത്. 250 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനാണ് നിർമിക്കുന്നത്. ലൈനുകളുടെ ഇരട്ടിപ്പിക്കൽ, പുതിയ ലൈനുകൾ കൂട്ടിച്ചേർക്കൽ, ഗേജ് മാറ്റം എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനവും വേഗത്തിലാക്കാൻ പദ്ധതിയുണ്ട്. 2024-25ലെ ഇടക്കാല ബജറ്റിൽ റെയിൽവേയുടെ മൊത്തം ബജറ്റിൽ ഏകദേശം 30% വിഹിതം ലൈൻ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചിട്ടുണ്ട്. ഏകദേശം 5,500 കിലോമീറ്റർ പുതിയ ലൈനുകൾ കൂട്ടിച്ചേർക്കാനും നീക്കമുണ്ട്.
അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയിലുള്ള ഹൈ സ്പീഡ് റെയിൽ (എച്ച്എസ്ആർ) പദ്ധതി റെയിൽവേമന്ത്രാലയം അതിവേഗം നടപ്പാക്കും. കൂടാതെ, അഹമ്മദാബാദ്-ദില്ലി, ദില്ലി-ചണ്ഡീഗഢ്, അമൃത്സർ-ജമ്മു, ദില്ലി-വാരാണസി, വാരണാസി-ഹൗറ എന്നിവിടങ്ങളിലേയ്‌ക്കും ഈ പദ്ധതി വ്യാപിപ്പിക്കും. അതേസമയം, മേക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ വന്ദേ ഭാരത് പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. എട്ട് കോച്ചുകൾ വീതമുള്ള ട്രെയിനുകൾ നിർമിച്ചു നൽകാനാണ് റെയിൽവെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

