കോഴിക്കോട് : തൃക്കാക്കര പീഡനക്കേസ് പ്രതിയായ കോസ്റ്റല്‍ പോലീസ് സി ഐ പി.ആര്‍.സുനു ഡ്യൂട്ടിക്കെത്തി.ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തന്നെയാണ് തിരികെ ചാർജ് എടുത്തത്. ഞായറാഴ്ച രാവിലെയാണ് സ്റ്റേഷനിൽ എത്തിയത്.
ഒരാഴ്ച്ച മുൻപാണ് പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പോലീസ് കസ്റ്റഡിയിൽ എടുത്തത്. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു.
അതേസമയം തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ല. സുനുവടക്കം പത്ത് പ്രതികൾ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്.