തിരുവനന്തപുരം:ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ആക്രമിച്ച
കേസിൽ ബൈക്ക് യാത്രക്കാരായ പ്രതികള്‍ക്ക് എതിരെ വധശ്രമക്കുറ്റം ചുമത്തി. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനാണ് മർദ്ദനമേറ്റത്.ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവിക്കൊള്ളാതെ പ്രതികൾ വാഹനം തകർക്കുകയും നിലത്തിട്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പോലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സി സി ടി വി ദൃശ്യങ്ങള്‍ സഹിതം എസ് എച്ച് ഒയെ സമീപിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഒടുവിൽ വെള്ളിയാഴ്ച രാവിലെ സി സി ടി വി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പോലീസ് അനങ്ങിയത്.