പാനൂർ:ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മേനപ്രം വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിനടുത്ത് ആർ.എസ്.എസ്. സേവാകേന്ദ്രമായി പ്രവർത്തിക്കുന്ന സാരഥി ക്ലബ് കെട്ടിടത്തിനുനേരെ അക്രമം നടത്തിയ സംഭവത്തിൽ ചൊക്ലി പോലിസ് ഇന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അക്രമം നടന്നത്.കെട്ടിടത്തിലെ ജനൽഗ്ലാസുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്.
കഴിഞ്ഞബുധനാഴ്ച രാത്രി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തൊട്ടടുത്താണ് സാരഥി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടം. ആർ.എസ്.എസ്. ചൊക്ലി മണ്ഡലം ശാരീരിക് പ്രമുഖും ക്ലബ് സെക്രട്ടറിയുമായ എം. രാജേഷിന്റെ പരാതിപ്രകാരം അഞ്ച് സിപിഎം പ്രവർത്തകർക്കെതിരേ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ബിജെപി കതിരൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം സെക്രട്ടറി ബിജു ആവശ്യപ്പെട്ടു. സംഭവ സ്ഥലത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി കനത്ത പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിന് കെ.ടി ജയകൃഷ്ണൻ ബലിദാന ദിനാചരണം നടക്കാനിരിക്കെ അതിശക്തമായ പോലിസ് നിരീക്ഷണം തലശേരി താലുക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.