ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ വീട്ടില്‍ക്കയറി കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് തങ്ങൾ വീട്ടിലെത്തിയതെന്നാണ് അയൽക്കാർ പറയുന്നത്. പിന്നാലെ നാട്ടുകാരായ 1500-ഓളം പേർ സംഭവസ്ഥലത്ത് തടിച്ചുകൂടി. തുടര്‍ന്ന് രണ്ട് യുവാക്കളെയും നാട്ടുകാര്‍ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെ വച്ച് നാട്ടുകാർ യുവാക്കളെ ക്രൂരമായി മർദിച്ചു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും യുവാക്കളെയും കസ്റ്റഡിയിലെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രദേശത്തെ സാമുദായിക നേതാക്കളുമായി പോലീസ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇടിച്ചു കയറുകയും യുവാക്കളെ വീണ്ടും മര്‍ദിച്ചു. മാരകമായി പരിക്കേറ്റ രണ്ടുപേരെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.