തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിപ്പിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെയും ചിത്രങ്ങളുള്ള പുതിയ പോസ്റ്ററുകൾ പതിക്കാൻ റേഷൻകട ഉടമകൾ വിസമ്മതിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ റേഷനിങ് ഇൻസ്പെക്ടർമാർ വഴി വാക്കാൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
വേതനപരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടെടുക്കാത്തതിനെ തുടർന്നാണ് പോസ്റ്ററുകൾ പതിക്കാൻ റേഷൻകട ഉടമകൾ വിസമ്മതിച്ചത്. കഴിഞ്ഞ ജനുവരിയിൽ ലഭ്യമാക്കേണ്ട വേതനം വ്യാപാരികൾക്ക് മാർച്ച് രണ്ടാംവാരമായിട്ടും കിട്ടിയിട്ടില്ല. സാഹചര്യം ഇങ്ങനെ ആയിരിക്കെയാണ് ‘അഭിമാനമാണ് നമ്മുടെ പൊതുഭരണം’ എന്ന തലക്കെട്ടോടെ പോസ്റ്ററൊട്ടിക്കണം എന്ന് പറഞ്ഞ് സർക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്.