Monday, May 20, 2024
spot_img

ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാൻ നന്ദി പറയട്ടെ, നൂറായിരം ഉമ്മകൾ; അച്ഛനെ അനുസ്മരിച്ച് ആശാ ശരത്ത്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശാ ശരത്ത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബി​ഗ് സ്ക്രീനിലേക്ക് എത്തിയത്. ഇപ്പോഴിതാ അച്ഛനെ അനുസ്മരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച താരത്തിന്‍റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കൃഷ്ണൻകുട്ടിയുടെ മകളായി ജനിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ആശ പറയുന്നു. ആ അച്ഛന്റെ മകളായി പിറന്നതിൽ അഭിമാനിക്കുന്നുവെന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ തനിക്ക് ജനിക്കണമെന്നും ആശ കുറിച്ചു. ആശാ ശരത്തിന്റെ വാക്കുകലിങ്ങനെ

അച്ഛൻ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ. ജീവിക്കാൻ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛൻ നിറഞ്ഞു നിൽക്കുന്ന പഞ്ചഭൂതങ്ങൾ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്‌നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോൾ, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോൾ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുൻപോട്ടു നയിക്കാനായിരുന്നു അച്ഛൻ ജീവിക്കാൻ കൊതിച്ചത്. ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടർന്നു പന്തലിച്ച്‌ , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച് , ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയർത്തിപ്പിടിച്ചു സ്വന്തം കർമ്മധർമ്മങ്ങൾ നൂറു ശതമാനവും ചെയ്തു തീർത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു. ഹൃദയം പിളർക്കുന്ന വേദനയിലും ഞാൻ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതിൽ. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം . അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളിൽ. ബാക്കിയായ രംഗങ്ങൾ ആടിത്തീർത്തു, കടമകൾ ചെയ്തു തീർത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്പോൾ ഞാനുമെത്താം. അതുവരെ അച്ഛൻ പകർന്നു തന്ന വെളിച്ചത്തിൽ ഞാൻ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാൻ നന്ദി പറയട്ടെ. നൂറായിരം ഉമ്മകൾ.

Related Articles

Latest Articles