കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ, പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കൂടാതെ വിജയ് ബാബുവിന്റെ അറസ്റ്റിന് നൽകിയ സംരക്ഷണവും തിങ്കളാഴ്ച വരെ തുടരുമെന്നും കോടതി വ്യക്തമാക്കി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ രണ്ടു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു.
ഇന്ന് അറസ്റ്റിന്റെ കാലാവധി കഴിയാനിരിക്കവെയാണ് മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നത് നീട്ടിയത്. മുമ്പ് ഹർജികൾ കോടതി പരിഗണനയിലിരുന്നപ്പോൾ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. അതേസമയം ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പീഡനക്കേസ് നിലനിൽക്കവെയാണ് പരാതിക്കാരിയുടെ പേര് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. തുടർന്നാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. സംഭവത്തിൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക‍്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നുമാണ് വിജയ് ബാബുവിന്റെ വാദം.