കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം വീണ്ടും നോട്ടീസ് അയച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് ആലുവ പോലിസ് ക്ലബ്ബില്‍ ഹാജരാവണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസിലൂടെ അറിയിച്ചത്.
മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. നേരത്തെ, ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിപ്പിക്കുകയായിരുന്നു.
എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല.
ക്രൈംബ്രാഞ്ച് തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കെ എപ്പോള്‍ വേണമെങ്കിലും ഹാജരാവാമെന്ന് കാണിച്ച് ഇപ്പോള്‍ മറുപടി കത്ത് നല്‍കിയിരിക്കുകയാണ് ഇരുവരും. അതേസമയം, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴിയും അന്വേഷണസംഘം തിങ്കളാഴ്ച രേഖപ്പെടുത്തും. ഇതിനായി ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കി. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.
കേസിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിനെതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.
ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യാനുസരണം ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്. എന്നാല്‍ ഇവ വീണ്ടെടുക്കാനാവുന്നതാണെന്നാണ് സായ് ശങ്കര്‍ പറയുന്നത്.