ഭോപ്പാൽ : അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ആദിശങ്കരാചാര്യരുടെ സ്തൂപത്തിന്റെ അനാച്ഛാദനം നടന്നു. മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ നർമ്മദാ നദിയുടെ തീരത്തെ മാന്ധാത പർവതത്തിലാണ് സ്തൂപം സ്ഥാപിച്ചത്. നടന്നു.108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ സ്തൂപത്തിന്റെ അനാച്ഛാദനം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് നിർവഹിച്ചത്. 100 ടൺ ഭാരമുള്ള സ്തൂപം ശങ്കരാചാര്യരുടെ 12-ാം വയസിലെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.
88 ശതമാനം ചെമ്പ്, നാല് ശതമാനം സിങ്ക്, എട്ട് ശതമാനം ടിൻ എന്നിവ അടങ്ങിയ വെങ്കലം എന്നിവ ഉപയോഗിച്ചാണ് സ്തൂപം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്തൂപത്തിനൊപ്പം സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.
കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ആദിശങ്കരാചാര്യർ തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. അറുപതോളം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയായാണ് ആദിശങ്കരാചാര്യരെ വിലയിരുത്തുന്നത്.