ദില്ലി: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് പിന്നിൽ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രം വീണ്ടും ഉയർന്നത് ഓരോ രാമഭക്തനും സനാതന ധർമ്മ വിശ്വാസികൾക്കും ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. ബിജെപിയുടെ ദ്വിദിന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം അയോദ്ധ്യയിലെ മഹത്തായ ക്ഷേത്രത്തിലേക്ക് രാംലല്ല മടങ്ങി എത്തിയിരിക്കുകയാണ്. ഈ ധന്യനിമിഷം ഓരോ രാമഭക്തനും സനാതന ധർമ്മത്തെ പിന്തുടരുന്നവർക്കും അത്യധികം സന്തോഷം നൽകുന്ന കാര്യമാണ്. ഓരോ വിശ്വാസിയും പ്രതിഷ്ഠാ ദിനത്തെ ആഘോഷമാക്കി മാറ്റി. വർഷങ്ങളായി രാജ്യം ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഓരോ പൗരനും ബഹുമാനം ലഭിക്കുന്ന ഒരു പുതിയ ഇന്ത്യയ്‌ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് പിന്നിൽ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയവുമുണ്ട്. രാമക്ഷേത്രം ഉയരുമെന്ന് പറഞ്ഞ അതേ ഇടത്ത് ഇന്ന് ജനങ്ങൾ ആരാധന നടത്തുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസനവും എടുത്ത് പറയേണ്ടതാണ്. ഭാരതം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിലുണ്ടായ വികസനം എടുത്ത് പറയേണ്ടതാണ്. എയിംസുകളുടെ എണ്ണം ഏഴിൽ നിന്ന് 22 ആയി ഉയർന്നു. ഐഐഎമ്മുകൾ 13ൽ നിന്ന് 20 ആയും ഐഐടികൾ 16ൽ നിന്ന് 23 ആയും മെഡിക്കൽ കോളേജുകൾ 387ൽ നിന്ന് 660 ആയും ഉയർന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെ ഉണ്ടായ വികസനത്തിന്റെ നേർക്കാഴ്ച ആണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.