കീവ്: റഷ്യ-യുക്രൈൻ യുദ്ധം ആറാം ദിനവും കനക്കുന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കഴിഞ്ഞ ദിവസം കര്‍ഫ്യുവില്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്ഥിതി നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു.
കീവില്‍ ഉഗ്രസ്‌ഫോടനം നടന്നതായ റിപ്പോര്‍ട്ടുകളാണ് നിലവിൽ പുറത്ത് വരുന്നത്. യുക്രൈയ്‌ന്റെ റഡാര്‍ സംവിധാനം തകര്‍ത്തതായാണ് സൂചന. ജനങ്ങള്‍ ബങ്കറിലേക്ക് മാറണമെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഖാര്‍കീവില്‍ ഒന്‍പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈയ്ന്‍ വ്യക്തമാക്കി.
റഷ്യയും യുക്രെയ്‌നും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

