ദില്ലി: ഇന്ത്യൻ ആർമിയിലെ ഏറ്റവും പുതിയ നിയമനപദ്ധതിയായ ‘അഗ്‌നിപഥ്’ പദ്ധതിയില്‍ യുവാക്കളെ നിയമിക്കുവാൻ വേണ്ടി റിക്രൂട്ട്മെന്റ് റാലികള്‍ നടത്താനൾ തയ്യാറെടുപ്പുകൾ ആരംഭിച്ച് സേനകൾ.
റിക്രൂട്ട്മെന്റ് റാലികള്‍ മൂന്നുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് എയര്‍ മാര്‍ഷല്‍ ബി. സജു പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സേനയുടെ പതിവ് റിക്രൂട്ട്മെന്റ് റാലികള്‍ ഇനി ഉണ്ടാവില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു.
ഈ വര്‍ഷം 46,000 പേരെയാണ് മൂന്നു സേനകളിലായി നിയമിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്കും ഹയര്‍സെക്കന്‍ഡറി പാസായവര്‍ക്കുമാണ് അവസരം നൽകുന്നത്. ഹയര്‍സെക്കന്‍ഡറി കഴിഞ്ഞവര്‍ക്കുമാത്രമേ വായുസേനയില്‍ അപേക്ഷിക്കാനാകൂ. എസ് എസ് എൽസി കഴിഞ്ഞവര്‍ക്ക് കരസേനയിലും നാവികസേനയിലും അപേക്ഷിക്കാവുന്നതാണ്. ആറുമാസത്തെ പരിശീലനകാലം ഉള്‍പ്പെടെ നാലുവര്‍ഷത്തേക്കാണ് നിയമനം നൽകുന്നത്.
അഗ്നിവീർമാർക്ക് 4.76 ലക്ഷം വാർഷിക ശമ്പള പാക്കേജ് ലഭിക്കും, അതായത് ഓരോ മാസവും ഏകദേശം 30,000. നാലാം വർഷത്തോടെ ഈ പാക്കേജ് 6.92 ലക്ഷമാകും. ഇതുകൂടാതെ, സിയാച്ചിൻ പോലുള്ള പ്രദേശങ്ങളിൽ റിസ്ക്ക് അലവൻസും ലഭിക്കും. റിട്ടയർമെന്റിനു ശേഷം പെൻഷൻ ലഭിക്കില്ല, പക്ഷേ ഒറ്റത്തവണ തുക നൽകും. ഈ തുകയ്ക്ക് സർവീസ് ഫണ്ട് പാക്കേജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇത് പ്രകാരം വിരമിച്ച ശേഷം 11.7 ലക്ഷം രൂപ നൽകും. അഗ്നിവീരന്റെ ശമ്പളത്തിന്റെ 30 ശതമാനവും സർക്കാരിന്റെ അതേ തുകയും ഉപയോഗിച്ചാണ് ഈ സേവന ഫണ്ട് പാക്കേജ് നിർമ്മിച്ചിരിക്കുന്നത്. ഈ സേവന ഫണ്ട് പാക്കേജ് പൂർണമായും ആദായ നികുതി രഹിതമായിരിക്കും.