പാട്ന: ഭൂമിതർക്കത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ നാല് പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഇന്ത്യൻ വ്യോമസേനയുടെ 40-ാം വിങ്ങിലെ ജൂനിയർ വാറന്റ് ഓഫീസറായ ആദിത്യ കുമാറാണ് കൊല്ലപ്പെട്ടത്.
ബീഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലെ സംഗ്രാംപൂരിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലാണ് ഇപ്പോൾ. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഈസ്റ്റ് ചമ്പാരൺ എസ്പി ആഷിഷ് കുമാർ അറിയിച്ചു.
അതേസമയം അമൃത്സറിൽ സേവനമനുഷ്ഠിച്ചിരുന്ന ആദിത്യ കുമാറിന്റെ വീടിന് സമീപമുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ആദിത്യ കുമാറിന്റെ കൃഷ്ടിയിടത്തിൽ പിതാവിനോടൊപ്പം നിൽക്കവെയായിരുന്നു ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ആദിത്യ കുമാറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

