അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ജീവനക്കാരുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ്ഗാർഡ്
യസീൻ എന്ന പേരുള്ള ബോട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് അധികൃതർ പിടികൂടിയത്. 10 പാക് പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു.
അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കോസ്റ്റ്ഗാർഡ് സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കണ്ടത്. ഉടനെ അടുത്ത് ചെന്ന് പരിശോധിക്കുകയായിരുന്നു.
തുടർന്നാണ് പാകിസ്ഥാനിൽ നിന്നുള്ള ബോട്ടാണെന്ന് കോസ്റ്റ്ഗാർഡിന് വ്യക്തമായത്. തുടർന്ന് ബോട്ടും ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്ത് പോർബന്ദർ തീരത്ത് എത്തിച്ചു.
എന്നാൽ സംഭവത്തിൽ കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിശദ വിവരങ്ങൾക്കായി പാക് പൗരന്മാരെ ചോദ്യം ചെയ്തുവരികയാണ്. പിന്നിൽ ലഹരിക്കടത്തായിരുന്നോ ലക്ഷ്യമെന്നും അധികൃതർ സംശയിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ മാസം കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുമായി എത്തിയ പാകിസ്ഥാൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും ബോട്ടിന്റെ സാന്നിദ്ധ്യം. അടുത്തിടെയായി അടിക്കടി പാകിസ്ഥാൻ ബോട്ടുകൾ സമുദ്രാതിർത്തി ലംഘിക്കാറുണ്ടെന്നാണ് വിവരം.