ഹൈദരാബാദ്: വ്യോമസേനയുടേത് മികച്ച പ്രതിരോധ സംവിധാനമെന്നും ഭാവിയിൽ യുദ്ധം നേരിടാനുള്ള നടപടികളാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. ഹൈടെക്‌നോളജിയിലുള്ള യുദ്ധം നേരിടുന്നതിലെ വെല്ലുവിളികൾ നേരിടാൻ പോലും ഇന്ത്യൻ വ്യോമസേന സജ്ജരായിരിക്കണം. അതിനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഹൈദരാബാദിനടുത്തുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന കമ്പൈൻഡ് ഗ്രാജ്വേഷൻ പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
കരയിലും കടലിലും വായുവിലുമുള്ള പ്രതിരോധം ശക്തമാക്കാൻ സാങ്കേതികവിദ്യ അതിവേഗം ഓരോ ഘട്ടത്തിലും ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കഴിവ് അനിവാര്യവുമാണ്. രാജ്യത്തിന്റെ പ്രതിരോധ സേനകൾ ഒരുമുിച്ച് നിന്ന് കൊണ്ടു കര,വ്യോമ,ജല അതിർത്തികൾ കാക്കുന്നത്. സായുധസേനയിലെ ഓരോ ഉദ്യോഗസ്ഥനും പ്രതിരോധ നീക്കങ്ങളെ കുറിച്ച് കൃത്യമായ വീക്ഷണം ഉണ്ടായിരിക്കണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. കൂടാതെ റഫേൽ യുദ്ധവിമാനങ്ങളും ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തി വ്യോമസേനയെ ആധുനികവത്കരിച്ച് കൊണ്ട് വ്യോമസേനയുടെ പ്രവർത്തനശേഷിയെ ശക്തിപ്പെടുത്തുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.