Monday, May 20, 2024
spot_img

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താത്ത ജീവനക്കാർക്കെതിരെ നടപടിയുമായി കമ്പനി; ആറ് ജീവനക്കാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകി

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടിയുമായി കമ്പനി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.

ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും.

അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. വൈകിട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള സർവീസും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവരുടെ പണം എന്നു തിരിച്ചു നൽകുമെന്നോ, യാത്ര എന്ന് പുനഃക്രമീകരിക്കുമോയെന്നുള്ള അറിയിപ്പ് പോലും യാത്രക്കാര്‍ക്ക് നല്‍കിയിട്ടില്ല.

ആഭ്യന്തരവും രാജ്യാന്തരവുമായി പ്രതിദിനം 360 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതില്‍ പകുതിയോളം സര്‍വീസുകള്‍ ഏതാനും ദിവസങ്ങള്‍കൂടി മുടങ്ങുമെന്നാണ് വിവരം. അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles