ആലപ്പുഴ: കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച തങ്ങളുടെ നേതാക്കളെ സിപിഐ പാർട്ടിയിൽ നിന്ന് പുറത്താക്കി. എഐവൈഎഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെയും കിസാൻസഭ നേതാവ് കൃഷ്ണകുമാറിനെയുമാണ് പുറത്താക്കിയത്. ജയേഷിനെയും ഷിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിനുപിന്നാലെയാണ് പാർട്ടി നപടി.
എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ് ജയേഷ്. മണ്ഡലം കമ്മിറ്റി അംഗമാണ് ഷിജു. കൃഷ്ണകുമാർ കിസാൻസഭ മണ്ഡലം പ്രസിഡന്റാണ്. പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയ വാഹനം ഓടിച്ചത് കൃഷ്ണകുമാറാണ്. ഒളിവിലുള്ള ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
എൽദോ എബ്രഹാം എംഎൽഎയെയും മറ്റ് സിപിഐ നേതാക്കളെയും എറണാകുളത്ത് പോലീസ് മർദ്ദിച്ച സംഭവത്തെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പതിച്ചതെന്നാണ് അറസ്റ്റിലായ നേതാക്കൾ പോലീസിന് നൽകിയ മൊഴി.
ഇവർ എത്തിയ കാർ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുന്നപ്ര സ്വദേശിയുടെ കാറിൽ എത്തിയാണ് ഇവർ പോസ്റ്റർ പതിച്ചത്. ഇയാൾ കാർ വാടകയ്ക്ക് നൽകുന്നയാളാണ്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.
സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോസ്റ്റർ ഒട്ടിച്ചവർ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റർ പതിച്ചവരെയും കണ്ടെത്തുകയായിരുന്നു.