എ.കെ.ജി. സെന്റർ ആക്രമണം നടന്ന് പന്ത്രണ്ടു ദിവസം ആയിട്ടും അന്വേഷണം എങ്ങുമെത്താതെ നിൽക്കുമ്പോൾ സി. ഡാക്കും പോലീസിനെ കൈവിടുന്നു. സ്ഫോടകവസ്തു എറിഞ്ഞത് മെലിഞ്ഞുനീണ്ട് ആളാണന്നും എറിയാനെത്തിയത് ഹോണ്ട ഡിയോ സ്കൂട്ടറിലാണന്നുമാണ് പോലീസിന്റെ നിഗമനം. മറ്റ് തെളിക്കുകളൊന്നും തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. നിലവിൽ ഡിയോ സ്കൂട്ടർ കേന്ദ്രീകരിച്ചും സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ സി.സി.ടി.വി. ഹാർഡ് ഡിസ്ക്കുകൾ സി.ഡാക്കിനു കൈമാറിയിരുന്നു. എന്നാൽ ആക്രമി എത്തിയ സ്കൂട്ടറിന്റെ നമ്പരും വ്യക്തിയെയും തിരിച്ചറിയാനാവില്ലെന്ന് സി.ഡാക്ക് അറിയിച്ചതായാണു സൂചന.
അതേസമയം സി-ഡാക്കിലെ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിലും അക്രമി വന്ന വാഹനം ഡിയോ സ്കൂട്ടറാണെന്ന് കണ്ടെത്തിയിരുന്നു. ഇൻസ്പെക്ടർമാരും, എസ്ഐമാരും ഉള്‍പ്പെടുന്ന 15 അംഗം സംഘത്തെ സ്കൂട്ടർ ഉടമകളെ കണ്ടെത്താൻ വേണ്ടി മാത്രമായി നിയോഗിച്ചിരിക്കുകയാണ്. ഇതിനായി തലസ്ഥാനത്ത് ഡിയോ സ്കൂട്ടറുള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു.
അക്രമി സഞ്ചരിച്ച വഴിയിൽ നിന്ന ലോ കോളജ് യൂണിറ്റ് നേതാവിനെ ഉൾപ്പെടെ 18 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല.