Monday, June 17, 2024
spot_img

ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ആലപ്പുഴയിലെ DySPയും പോലീസുകാരും !വിരുന്ന് നടന്നത് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ; ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും. ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനും പോലീസുകാരും ഗുണ്ടാ നേതാവിന്റെ വിരുന്നുകാരായത്. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പോലീസ് റെയ്‌ഡ് നടത്തിയപ്പോഴാണ് ‌ഡിവൈഎസ്പിയും പോലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്. കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. അങ്കമാലി പോലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. ഇവർക്കെതിരായ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ‌ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെയായിരുന്നു റെയ്‌ഡ്. പോലീസുകാരാണ് ഗുണ്ടയുടെ ആതിഥ്യം സ്വീകരിക്കാനെത്തിയത് എന്നറിഞ്ഞതോടെ അങ്കമാലി പൊലീസ് ഇക്കാര്യം റൂറൽ എസ്പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു. പോലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നത് പൂർത്തിയായ ശേഷം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. ഡിവൈഎസ്പിക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന.

Related Articles

Latest Articles