തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയിലെ റോഡുകളെല്ലാം താറുമാറായ അവസ്ഥയിലാണ്. റോഡുകളുടെ
ഈ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്ത്. കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. ബിജെപിയുടെ 35 കൗൺസിലർമാരടങ്ങുന്ന സംഘമാണ് സ്കൂളിന് മുന്നിലെ കുഴികൾ മണ്ണിട്ട് മൂടി പ്രതിഷേധിക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലുടനീളമുള്ള റോഡുകളിൽ വലിയ കുഴികൾ എടുത്തിരുന്നു. എന്നാൽ, മാസങ്ങളായി ഈ കൂറ്റൻ കുഴികൾ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കിയിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. നഗരത്തിലെ തന്നെ വലിയൊരു ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന കോട്ടൺഹിൽ സ്കൂളിന് സമീപത്തെ റോഡുകളിൽ പദ്ധതിയുടെ പേരിൽ വലിയ കുഴികളാണ് എടുത്തിരിക്കുന്നത്. സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുഴികൾ ഉണ്ടാക്കുന്ന അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധം നടത്തിയത്.
അതേസമയം, നഗരത്തിലെ മറ്റ് റോഡുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും ബിജെപി നഗരസഭാ കൗൺസിലർമാർ വ്യക്തമാക്കി. പരാതികൾ ഉയർന്നിട്ടും നഗരസഭയും മേയറും പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും ബിജെപി ആരോപിച്ചു.