അലിഗഢിലെ ഡിഎസ് കോളേജിൽ വിദ്യാർഥികള്‍ ഹിജാബ് (Hijab) ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. മുഖം മറച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ കോളേജ് കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ രാജ് കുമാര്‍ വര്‍മ പറഞ്ഞു. കാമ്പസില്‍ ഹിജാബും കാവി ഷാളും അനുവദിക്കില്ലെന്നും വ്യക്തമാക്കി.
കോളേജ് ക്യാമ്പസ്സിനുള്ളില്‍ മതപരമായ വസ്ത്രങ്ങളും കാവിയും ധരിച്ചു വരുന്നതും അനുവദിക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ ഡ്രസ്‌കോഡ് കൃത്യമായി പാലിക്കണമെന്നും കോളേജ് പ്രിന്‍സിപ്പല്‍ രാജ് കുമാര്‍ വര്‍മ്മ അറിയിച്ചു. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യൂണിഫോം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരെ അടുത്തിടെ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.