കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘മെയ്ഡ് ഇൻ ചൈന’ പരാമർശത്തിന് പിന്നാലെ പ്രതികരണവുമായി
നീതി ആയോഗിന്റെ മുൻ സിഇഒ അമിതാഭ് കാന്ത്. ജനങ്ങളുടെ പോക്കറ്റിലെ മൊബൈൽ ഫോണുകൾ ‘മെയ്ഡ് ഇൻ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇൻ മധ്യപ്രദേശ്’ ആയിരിക്കണമെന്നും തിങ്കളാഴ്ച നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിൽ പ്രതികരിച്ചുകൊണ്ടാണ് അമിതാഭ് കാന്ത് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ വിപണി ശക്തമായ സമ്പദ്‌വ്യവസ്ഥയായി വളരുകയാണ്. പ്രത്യേകിച്ച് ശാസ്ത്രസാങ്കേതിക മേഖലകളിൽ പ്രതീക്ഷിച്ചതിലും മികച്ച നേട്ടങ്ങൾ ഭാരതം കൈവരിക്കുന്നുണ്ട്. ഈ വർഷം, അതായത് 2023-ൽ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന മൊബൈലുകളുടെ ഏതാണ്ട് 100 ശതമാനവും മെയ്ഡ് ഇൻ ഇന്ത്യയാണ്. എന്നാൽ, കഴിഞ്ഞ വർഷം ഇത് 98 ശതമാനമായിരുന്നുവെന്നും നീതി ആയോഗിന്റെ മുൻ സിഇഒ അമിതാഭ് കാന്ത് ട്വിറ്ററിൽ കുറിച്ചു. 2014-ൽ ഇന്ത്യയുടെ മൊബൈൽ ഹാൻഡ്‌സെറ്റിന്റെ 81 ശതമാനവും ചൈനീസ് ഇറക്കുമതിയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിയെന്നും ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറിയെന്നും അമിതാഭ് കാന്ത് പറയുന്നു. കൂടാതെ, നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഹാൻഡ്സെറ്റുകളുടെ 20 ശതമാനവും കയറ്റുമതി ചെയ്യുന്നുണ്ടെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി.