ബ്രസൽസ്: ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ ഡൗൺടൗണിൽ കഴിഞ്ഞ ദിവസം രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ചു കൊന്നത് ഐഎസ് ഭീകരനാണെന്ന് റിപ്പോർട്ട്. വെടിവയ്പ്പ് നടന്നതിന് പിന്നാലെ അക്രമി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് താൻ ഇസ്ലാമിസ്റ്റ് സ്റ്റേറ്റ് അംഗമാണെന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, വെടിവയ്പ്പിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ബ്രസിൽസിലുണ്ടായത് ഭീകരാക്രമണമാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കാരണം, വെടിവെപ്പിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ താൻ ഇസ്ലാമിക് സ്‌റ്റേറ്റിലെ അംഗമാണെന്നും ഇസ്ലാമിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും മതത്തിന് വേണ്ടി മരിക്കാനും തയാറാണെന്ന് അക്രമി പറയുന്നുണ്ട്. കൂടാതെ, വെടിവയ്പ്പ് നടന്ന സമയത്ത് അക്രമി അള്ളാഹു അക്ബർ എന്ന് പറയുന്നതായി കേട്ടതായും ഒരാൾ പൊലീസിന് മൊഴി നൽകി.
അതേസമയം, അക്രമിയെ ഇനിയും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് പോലീസ് നൽകിയിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. കൂടാതെ, സംഭവത്തെ തുടർന്ന് ബെൽജിയം-സ്വീഡൻ യൂറോ 2024 യോഗ്യതാ ഫുട്ബോൾ മത്സരം ഉപേക്ഷിച്ചിരുന്നു.