കൊച്ചി: കലോത്സവത്തിന് കോഴ വാങ്ങി എന്നാരോപിച്ച് എസ് എഫ് ഐ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത അദ്ധ്യാപകൻ കോഴ വാങ്ങി എന്നതിന് ഒരു തെളിവുമില്ലെന്ന് പോലീസ്. മാർഗംകളിയിലെ വിധികർത്താവായ പി.എൻ.ഷാജി കോഴ വാങ്ങി അനർഹർക്ക് മാർക്ക് നൽകിയതിന് തെളിവുണ്ട് എന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ നേതൃത്വം തടഞ്ഞു വെച്ചതും മർദ്ദിച്ചതും ആൾക്കൂട്ട വിചാരണ നടത്തി പോലീസിൽ ഏൽപ്പിച്ചതും.
എന്നാൽ എസ്.എഫ്.ഐ കാണിച്ച തെളിവുകൾ കുറ്റം സ്ഥിരീകരിക്കാൻ പര്യാപ്തമല്ലെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടാണ് പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാതിരുന്നത്. അതിനുശേഷം ഇതുവരെയുള്ള അന്വേഷണത്തിലും കോഴ ആരോപണം ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതോടു കൂടി സിദ്ധാർത്ഥ് വധകേസിന് സമാനമായി മറ്റൊരു ആൾക്കൂട്ട വിചാരണയും തുടർന്നുള്ള മരണവുമാണ് എസ് എഫ് ഐ കാരണം സംസ്ഥാനത്ത് നടന്നിരിക്കുന്നത്.

