വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മുൻപും വിദ്യാർത്ഥികൾ ആൾക്കൂട്ട വിചാരണ നേരിട്ടതായി കണ്ടെത്തൽ. എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലും മൊഴിയെടുക്കലിലുമാണ്
കൂടുതൽ വിദ്യാർത്ഥികൾ റാഗിംഗ് നേരിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേതുടർന്ന് നേരത്തെ നടന്ന ക്രൂരകൃത്യങ്ങൾക്കും കോളേജ് അധികൃതർ നടപടിയെടുത്തു. 2019ലും 2021ലും നടന്ന രണ്ട് സംഭവങ്ങളിലായി 13 വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
2019 ബാച്ചിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നാല് വിദ്യാർത്ഥികളെ ഇന്റേൺഷിപ്പിൽ നിന്ന് വിലക്കി. അഞ്ച് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും കോളേജ് റദ്ദാക്കിയിട്ടുണ്ട്. 2021 ബാച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ 2 പേരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് പേരുടെ സ്‌കോളർഷിപ്പ് റദ്ദാക്കുകയും ചെയ്തു. ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. വിവരങ്ങൾ തുടരന്വേഷണത്തിനായി പോലീസിന് കൈമാറും.