Sunday, January 11, 2026

ലഹരി ഉപയോഗിക്കുന്ന താരങ്ങളെക്കുറിച്ച് വിവരമുണ്ടെങ്കിലും സിനിമാ മേഖലയിൽ നിന്ന് സഹകരണമില്ലാത്തതിനാൽ ഇടപെടാനാകുന്നില്ല; സിനിമയിലെ ലഹരി ഉപയോഗ വിവാദത്തിൽ പ്രതികരണവുമായി എക്സൈസ്

തിരുവനന്തപുരം : സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്ന നടീ നടന്മാരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചെങ്കിലും തുടരന്വേഷണം നടത്താൻ സാധിക്കുന്നില്ല. പ്രമുഖ നടീനടൻമാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്സൈസിന്റെ വിവിധ സംഘങ്ങൾക്ക് നിലവിൽ ലഭിച്ചിട്ടുള്ളത്. ലഹരി കടത്തിൽ പിടിയിലാകുന്നവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് താരങ്ങളുടെയും സിനിമാ പ്രവർത്തകരുടെയും വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. എന്നാൽ സിനിമാ മേഖലയിൽനിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ പരിശോധന നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമയുടെ വിവിധ മേഖലകളിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്ന് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.

സെറ്റുകളിൽ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടും സിനിമാ സംഘടനകളിൽനിന്നും സഹകരണം ലഭിക്കാത്തതിനാൽ തുടരന്വേഷണം നടത്താനായില്ലെന്ന് അധികൃതർ പറ​യുന്നു.

‘‘സിനിമാ സംഘടനകൾ ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈമാറിയിട്ട് കാര്യമില്ല. സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പൊലീസിനും എക്സൈസിനും കൃത്യമായ അറിവുണ്ട്. സിനിമാ സെറ്റുകളിലെ പരിശോധനയ്ക്ക് സംഘടനകളുടെ സഹകരണം വേണം. ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ കൃത്യമായ വിവരങ്ങൾ ഉടൻ അന്വേഷണ ഏജൻസികൾക്ക് കൈമാറണം’–എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു

സിനിമ സൈറ്റുകളിൽ പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും പ്രായോഗികമായ പരിമിതികളുണ്ട് എന്നത് വസ്തുതയാണ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കിൽ പ്രതിഷേധം ഉയരും. റെയ്ഡ് നടത്തുമ്പോൾ ഷൂട്ടിങ് തടസ്സപ്പെടാം. കോടികൾ മുടക്കുന്ന വ്യവസായമായതിനാൽ ഷൂട്ടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടവച്ചേക്കും. കേസെടുത്താൽ സിനിമാ സെറ്റുകളിൽ ഉള്ളവർ കോടതിയിൽ സാക്ഷിപറയാനെത്താത്ത സാഹചര്യം ഉണ്ടാകും

സിനിമയിലുള്ളവർ തന്നെ സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജൻസികൾക്ക് ഉടൻ വിവരം കൈമാറി സഹകരിക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

Related Articles

Latest Articles