പി എൽ സി -ബി ജെ പി ലയനത്തിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് (PLC) പ്രസിഡന്റുമായ അമരീന്ദർ സിംഗ് സെപ്റ്റംബർ 19 തിങ്കളാഴ്ച്ച ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ പ്രസിഡന്റ് ജെപി നദ്ദയുമായി ദില്ലിയിൽ കൂടിക്കാഴ്ച്ച നടത്തി.
കോൺഗ്രസ് പാർട്ടി വിട്ട അമരീന്ദർ സിംഗ്, മുൻ കോൺഗ്രസ് എംഎൽഎമാർക്കും പിഎൽസിയിൽ ചേർന്ന മറ്റ് നേതാക്കൾക്കുമൊപ്പം പുതുതായി രൂപീകരിച്ച പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ ഒരുങ്ങുകയാണ്. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്നും പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി നദ്ദയുടെ സാന്നിധ്യത്തിൽ രാജ്യതലസ്ഥാനത്ത് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കും. പിന്നീട്, പിഎൽസിയുടെ മറ്റ് ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും അടുത്തയാഴ്ച്ച ചണ്ഡിഗഡിൽ ഒരു പ്രത്യേക പരിപാടിയിൽ ബി ജെ പിയിൽ ചേരും.
സെപ്തംബർ 12 ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ദേശീയ സുരക്ഷ, പഞ്ചാബിലെ മയക്കുമരുന്ന് ഭീകരത, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാവി ദിശ എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സിംഗ് അമിത് ഷായുമായി ഫലപ്രദമായ സംഭാഷണം നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

