കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രാജ്യത്തേക്കുള്ള 44 ചൈനീസ് യാത്രാ വിമാനങ്ങൾ നിർത്തിവച്ച് അമേരിക്കയുടെ തിരിച്ചടി.എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനികളുടെ കീഴിലുള്ള വിമാനങ്ങളാണ് താൽക്കാലികമായി നിർത്തലാക്കിയത്. യുഎസിൽനിന്നും ചൈനയിലെത്തിയ യാത്രക്കാർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് യുഎസിന്റെ അമേരിക്കൻ, ഡെൽറ്റ, യുണൈറ്റഡ് എയർലൈനുകളുടെ വിമാനങ്ങൾ സർക്യൂട്ട് ബ്രേക്കർ നയം ഉപയോഗിച്ച് ചൈന നിർത്തലാക്കിയിരുന്നു. ബെയ്ജിങിൽ വിന്റർ ഒളിമ്പിക്സ് തുടങ്ങാനിരിക്കെയാണ് യുഎസിന്റെ നിർണായക നടപടി. ജനുവരി 30നും മാര്‍ച്ച് 29നും ഇടയില്‍ യുഎസില്‍നിന്ന് ചൈനയിലേക്കു പോകേണ്ടിയിരുന്ന വിമാനങ്ങള്‍ക്കാണു നിയന്ത്രണം.
സീറോ കോവിഡ് നയങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് അന്താരാഷ്‌ട്ര മര്യാദകൾ പോലും മറന്ന് ചൈന പ്രഖ്യാപിക്കുന്നത്. എങ്കിലും ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പൊതു താല്പര്യത്തിനു നിരക്കാത്ത നിയന്ത്രണങ്ങളാണ് വ്യോമയാന രംഗത്ത് ചൈന സ്വീകരിക്കുന്നതെന്ന് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ചൈനക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.