ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ കലാപങ്ങൾ കാരണം കർണാടകയിലെ ജനങ്ങൾ പ്രയാസപ്പെടുമെന്നും ‘പുത്തൻ കർണാടക’യിലേക്ക് നയിക്കാൻ ബിജെപിക്കു മാത്രമെ കഴിയൂവെന്നും അമിത് ഷാ പറഞ്ഞു. ബാഗൽകോട്ട് ജില്ലയിലെ തേർടലിൽ പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘സംസ്ഥാനത്ത് അബദ്ധത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അഴിമതിയും ആധിപത്യ രാഷ്ട്രീയവും എക്കാലത്തെയും ഉയരത്തിലാകും. അതോടെ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലാകും, കലാപങ്ങൾ വർധിക്കും. നിങ്ങൾ ജെഡിഎസിനു വോട്ട് നൽകിയാലും കോൺഗ്രസിന് വോട്ട് കൊടുക്കുന്നതു പോലെയാണ്. കോൺഗ്രസിനു വോട്ട് പോകരുതെന്നുണ്ടെങ്കിൽ, കർണാടകയുടെ സമഗ്ര വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യണം. നേരത്തേ മുസ്ലിങ്ങൾക്ക് സംസ്ഥാനത്ത് 4 ശതമാനം സംവരണം നൽകിയിരുന്നു. മതാടിസ്ഥാനത്തിലുള്ള സംവരണത്തിൽ ബിജെപി വിശ്വസിക്കാത്തതിനാൽ അതൊഴിവാക്കി. അധികാരത്തിൽ തിരിച്ചെത്തിയാൽ സംവരണം പുനഃസ്ഥാപിക്കുമെന്നാണു കോൺഗ്രസ് അവകാശപ്പെടുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ വീണുപോകാത്തതിനാൽ ബിജെപി തീരുമാനമെടുത്തു. എസ്‌സി, എസ്‌ടി, വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളുടെ സംവരണം വർധിപ്പിക്കുകയും ചെയ്തു.’’– അമിത് ഷാ പൊതുയോഗത്തിൽ പറഞ്ഞു.