ദില്ലി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത 1990 കളിൽ കശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന “ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
സ്വന്തം രാജ്യത്തുനിന്നും വീടുവിട്ടിറങ്ങാൻ നിർബന്ധിതരായ കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗത്തിന്റെയും അസഹനീയമായ വേദനയുടെയും പോരാട്ടത്തിന്റെയും കഥ ഈ സിനിമയിലൂടെ ലോകം മുഴുവൻ അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ പ്രശംസനീയമായ ഒരു ശ്രമമാണെന്നും, ചരിത്രപരമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും സമൂഹത്തെയും രാജ്യത്തെയും ബോധവൽക്കരിക്കാനും ഇത് സഹായകമാകും,’ അമിത് ഷാ വ്യക്തമാക്കി.
ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി, അനുപം ഖേർ, പല്ലവി ജോഷി എന്നിവരുൾപ്പെടെ ചിത്രത്തിന്റെ നിർമ്മാതാക്കളും അഭിനേതാക്കളും അടങ്ങുന്ന സംഘം അമിത് ഷായെ സന്ദർശിച്ചിരുന്നു. തുടർന്ന് ഇവർക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.