കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശിക്കും. ഈ മാസം 19, 20 തിയതികളിലായിരിക്കും സന്ദര്‍ശനം. പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലാണ് അമിത് ഷായുടെ സന്ദര്‍ശനം.
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് എതിരായ ആക്രമണം ഉണ്ടായ വിഷയത്തില്‍ അസാധാരണമായ നടപടിക്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ആഭ്യന്തരമന്ത്രി വിഷയത്തില്‍ നേരിട്ടിടപെടുകയും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പകര്‍ച്ച വ്യാധി നിയമത്തെ കൂടി ഉപയോഗപ്പെടുത്തി നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം. ഗവര്‍ണറോട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുള്ളത് ഈ സാഹചര്യത്തിലാണ്.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ കേന്ദ്രസേനാ വിന്യാസം നടത്താനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവന നടത്തിയത്. കേന്ദ്രസേനാ വിന്യാസം ഉണ്ടായാല്‍ ശക്തമായി ചെറുക്കും എന്നാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ നിലപാട്.