മധ്യപ്രദേശിലെ സീധിയില്‍ വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ വീണ്ടും മധ്യപ്രദേശ് സർക്കാർ ഇടപെടൽ. അപമാനത്തിനിരയായ യുവാവിന് അഞ്ച് ലക്ഷം രൂപ ധന സഹായവും 1.50 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുള്ള ധനസഹായമായും സർക്കാർ നൽകി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരമാണ് ധനസഹായം നൽകുന്നതെന്ന് സിധി കളക്ടർ അറിയിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് അതിക്രമം പുറം ലോകമറിഞ്ഞത്. ഇതോടെ അതിക്രമം നടത്തിയ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയും അനധികൃതമായി കയ്യേറി നിർമ്മിച്ച ഇയാളുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചുനീക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രി ക്ഷമ പറയുകയും പ്രായശ്ചിത്തമായി കാലുകഴുകുകയും ചെയ്തു. ഒരു ജനതയുടെ മുഴുവൻ മാപ്പ് പറയുന്നു എന്നായിരുന്നു യുവാവിനോട് മുഖ്യമന്ത്രി പറഞ്ഞത്.