ദില്ലി: വാരിസ് ദേ പഞ്ചാബ് തലവനും ഖാലിസ്ഥാൻ അനുകൂലിയുമായ വിഘടനവാദി അമൃത്പാൽ സിംഗ് ഉടൻ കീഴടിങ്ങിയേക്കുമെന്ന് സൂചന. പഞ്ചാബ് പോലീസും കേന്ദ്രസേനയും ദിവസങ്ങളായി തിരയുന്നയാളാണ് അമൃത്പാൽ. ദില്ലിയിലെ തെരുവുകളിൽ അമൃത്പാൽ വേഷം മാറി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രത്യേക സോഫ്ട്‍വെയറുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഫലം പോസിറ്റിവ് ആയിരുന്നതായും ദില്ലി പോലീസ് പറയുന്നു. വിദേശ രാജ്യങ്ങളിലടക്കം തെരച്ചിൽ നടക്കുമ്പോഴാണ് അമൃത്പാൽ ഉപാധികളോടെ കീഴടങ്ങാൻ തയ്യാറായതായി റിപ്പോർട്ടുകൾ വരുന്നത്. പഞ്ചാബിലെങ്ങും സുരക്ഷ വർദ്ധിപ്പിച്ചു. സുവർണ ക്ഷേത്രത്തിനും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അമൃത്പാലിനെ ഉടൻ പിടികൂടുമെന്നും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുളള നടപടികൾ തുടരുകയാണെന്നും പഞ്ചാബ് സർക്കാർ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊലീസിന്റെ ‘നിയമവിരുദ്ധ കസ്റ്റഡി’യിലുള്ള അമൃത്പാലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇമാം സിങ് ഖാര നൽകിയ ഹേബിയസ് കോർപസ് ഹർജിയിലെ വാദത്തിനിടെയാണ് അമൃത്പാൽ ഇതേവരെ അറസ്റ്റിലായിട്ടില്ലെന്നു പഞ്ചാബ് അഡ്വക്കറ്റ് ജനറൽ വിനോദ് ഗായ് വ്യക്തമാക്കിയത്. അതിനിടെ നിരോധിത ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) അംഗങ്ങളെന്നു സംശയിക്കുന്ന 3 പേരെ ഫിലിപ്പീൻസിൽ അറസ്റ്റ് ചെയ്തു. മൻപ്രീത് സിങ് (23), അമൃത്പാൽ സിങ് (24), അർഷ്ദീപ് സിങ് (26) എന്നിവർക്കെതിരെ ഇന്റർപോളിന്റെ റെഡ് നോട്ടിസ് ഉണ്ടായിരുന്നു. മാർച്ച് 7ന് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് വളഞ്ഞാണ് അറസ്റ്റ് എന്നാണു വിവരം.