പാലക്കാട്: വീടിനുള്ളില്‍ വയോധികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീ അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരാണ് പോലീസ് പിടികൂടിയത്. വയോധികയുടെ വീട്ടില്‍ കെട്ടിടനിര്‍മാണ ജോലിക്കെത്തിയ ഇരുവരും ചേർന്ന് ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്നും ഇത് വയോധിക പ്രതിരോധിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ പ്രതികൾ കൊലപാതകം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി .
ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം വയോധിക ഒറ്റയ്ക്കായിരുന്നു തറവാട്ടുവീട്ടില്‍ താമസം. മകനും കുടുംബവും തറവാടിനോട് ചേര്‍ന്ന മറ്റൊരുവീട്ടിലാണ് താമസിക്കുന്നത് . ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി മകന്‍ അമ്മയെ വിളിക്കാനെത്തിയപ്പോളാണ് പത്മാവതിയെ കഴുത്തില്‍ പരിക്കേറ്റനിലയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു.
കഴുത്തിലുണ്ടായ ബലപ്രയോഗമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെയും പിടികൂടിയത്.
പത്മാവതിയുടെ വീട്ടില്‍ ചില നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നു. ഇതിന്റെ ജോലിക്കെത്തിയവരാണ് പ്രതികളായ സത്യഭാമയും ബഷീറും. വീട്ടില്‍ പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതികൾ മൂന്നുദിവസം മുന്‍പേ മോഷണം ആസൂത്രണം ചെയ്യുകയും ശനിയാഴ്ച ഉച്ചയ്ക്ക് മറ്റു തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും കഴിക്കാനായി പുറത്തുപോവുകയാണെന്നും പറഞ്ഞ് ഇരുവരും ജോലിസ്ഥലത്തുനിന്ന് കടന്നു. തുടര്‍ന്ന് പത്മാവതിയുടെ വീടിനകത്ത് കയറി ഇവരുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാല മോഷ്ടിച്ച് കടന്നുകളഞ്ഞു.
മോഷ്ടിച്ച മാല ബഷീർ ചിറ്റൂരിലെ ജൂവലറിയില്‍ വില്പന നടത്തി.വില്പന നടത്തിയതിനു മൂന്നുദിവസം മുന്‍പേ സത്യഭാമ ഇതേ ജൂവലറിയിലെത്തി മാല കൊണ്ടുവന്നാല്‍ എടുക്കുമോയെന്ന് തിരക്കിയിരുന്നു. മോഷണം ആസൂത്രണം ചെയ്തതിന്റെ പ്രധാന തെളിവാണിതെന്നും പോലീസ് പറഞ്ഞു.