മുംബൈ : കളിക്കാരുടെ ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ പ്രക്രിയയിലുൾപ്പെടുത്തുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ അടക്കം ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിൽ യോ യോ ടെസ്റ്റ് നിർബന്ധമാക്കാൻ ഇന്ന് ചേർന്ന ബിസിസിഐയുടെ ഉന്നതതല യോഗം തീരുമാനിച്ചു.
പരുക്ക്ഭേദമായ ശേഷം ടീമിൽ തിരിച്ചെത്തുന്ന കളിക്കാർ ഡെക്സ ടെസ്റ്റിനും വിധേയരാകണം. ആഭ്യന്തര ടൂർണമെന്റുകളിൽ പരിചയ സമ്പത്തു തെളിയിച്ച യുവതാരങ്ങളെ മാത്രമേ ഇനി മുതൽ ദേശീയ ടീം സെലക്ഷനിൽ പരിഗണിക്കൂവെന്നും യോഗം തീരുമാനിച്ചു.
യോ യോ ഫിറ്റ്നസ് ടെസ്റ്റ് മുൻപ് ഇന്ത്യൻ ടീം സെലക്ഷനിൽ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. പരുക്കേറ്റ താരങ്ങൾക്ക് ശാരീരിക ക്ഷമത തെളിയിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ യോ യോ ടെസ്റ്റ് നടത്തുന്നത്. കായികക്ഷമത അളക്കാനുള്ള ശാസ്‌ത്രീയ രീതിയാണു യോ–യോ ടെസ്റ്റ്. 20 മീറ്റർ അങ്ങോട്ടും അത്രയും ദൂരം തിരിച്ചും ഓടി, സെക്കൻഡുകൾ മാത്രം വിശ്രമിച്ചു വീണ്ടും ഓട്ടം ആവർത്തിക്കുന്നതാണു യോ–യോ ടെസ്റ്റ്.